വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കോഴ ആരോപണക്കേസില്‍ തുടരന്വേഷണത്തിന് അനുമതിതേടി വിജിലന്‍സ്. വിജിലന്‍സ് ഡയറക്ടറാണ് അന്തിമതീരുമാനം എടുക്കേണ്ടത്.
തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമികപരിശോധനയില്‍ തുടരന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അടാട്ട് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ പരാതിയിലാണു വിജിലൻസ് തൃശൂർ യൂണിറ്റ് പരിശോധന നടത്തിയത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫർ കൂറുമാറി ഇടതുപക്ഷത്തിനു വോട്ടുചെയ്തിരുന്നു. തുടർന്ന് 50 ലക്ഷം രൂപ സിപിഎം വാഗ്ദാനം ചെയ്തതായി ജാഫർ പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ഇതുസംബന്ധിച്ച് അനിൽ അക്കര വിജിലൻസിനു പരാതി നൽകുകയായിരുന്നു.
കോഴവാഗ്ദാനവുമായി ബന്ധപ്പെട്ട് ജില്ലയിലെ രണ്ടു സിപിഎം എംഎൽഎമാരുടെ പേരിലും ആരോപണമുയർന്നിട്ടുണ്ട്. തളി ഡിവിഷനില്‍നിന്നാണ് ഇ.യു. ജാഫർ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. കൂറുമാറി വോട്ടുചെയ്തശേഷം ജാഫർ അംഗത്വം രാജിവയ്ക്കുകയും ചെയ്തിരുന്നു.